Wednesday, January 22, 2020

യൂറോപ്പ് ഡയറി - 9 (പാരിസ്)

പാരീസിലെ എഞ്ചിനീയറിംഗ് വിസ്മയം - ഈഫല്‍ ടവര്‍



രാവിലെ ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ഈഫല്‍ ടവര്‍ കാണാനായി പുറപ്പെട്ടു. മഴ പെയ്യാന്‍ തുടങ്ങിയിരുനു. നല്ല മൂടല്‍ മഞ്ഞുമുണ്ട്. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ടവറിലേക്ക് പ്രവേശനം ലഭിക്കില്ല. പാരീസില്‍ വന്നിട്ട് ഈഫല്‍ ടവറില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ ആ യാത്രകൊണ്ട് പ്രയോജനമില്ല. എല്ലാവരുടെയും ഉള്ളില്‍ നേരിയ ആശങ്കയുണ്ടായിരുന്നു.പക്ഷേ ഞാന്‍ ശുഭാപ്തി വിശ്വാസത്തിലായിരുന്നു.


ദൂരെ നിന്നേ ടവറിന്‍റെ കാഴ്ച മനസ്സിനെ ആനന്ദിപ്പിച്ചു. ബസ് പാര്‍ക്കിങ്ങില്‍ ഇട്ട് ഞങ്ങള്‍ ക്യൂവില്‍ എത്തി നിന്നു. ഞങ്ങളുടെ ഗൈഡ് റിഥിന്‍ ടിക്കറ്റുകളുമായി വന്നു. ക്യൂ നിന്നതിനടുത്തായി ഉണ്ടായിരുന്ന മേപ്പിള്‍ മരത്തില്‍ മനോഹരമായ ഒരു കിളിക്കൂട് കണ്ടു. ക്യൂ മുന്നോട്ട് നീങ്ങി. ആദ്യം ഒരു സെക്യൂരിറ്റി ചെക്കിങ്ങ് ഉണ്ട്. ഞങ്ങളുടെ കൂടെയുള്ള നവദമ്പതികളായവിനീതും മൊണാര്‍ക്കും അവരുടെ വിവാഹ വസ്ത്രങ്ങളിലാണ് വന്നത്. അവര്‍ക്ക് ഇവിടെ ഫോട്ടോ ഷൂട്ട് അറേഞ്ച് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ശ്രദ്ധ അവരിലാണ്.  ആ വേഷത്തില്‍ രണ്ടുപേരും വളര ആകര്‍ഷണീയരായിരുന്നു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോകള്‍ എടുത്തു. സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് അകത്തു കയറിയപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു. ടവറിലേക്ക് കയറാനുള്ള ക്യൂവില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. കുടയില്ലാത്തവരൊക്കെ നനഞ്ഞു. പുറത്ത് 5 യൂറോക്ക് കുട വില്‍ക്കുന്നുണ്ടായിരുന്നു. എന്തായാലും ടവറിലേക്കുള്ള സ്റ്റെപ്പിനടുത്ത് എത്തിയപ്പോഴേക്കും മഴ മാറി. അന്തരീക്ഷം തെളിഞ്ഞു തുടങ്ങി. ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു.


പാരീസിലെ ചാംപ് ഡി മാഴ്സില്‍ നിർമ്മിച്ചിരിക്കുന്ന ഉരുക്ക് ലാറ്റിസ് ടവറാണ് ഈഫൽ ടവർ.  ടവർ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച എഞ്ചിനീയർ ഗുസ്താവ് ഈഫലിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.


1889 ലെ ലോക മേളയുടെ പ്രവേശന കവാടമായി നിർമ്മിച്ച ഇത് തുടക്കത്തിൽ ഫ്രാൻസിലെ ചില പ്രമുഖ കലാകാരന്മാരും ബുദ്ധിജീവികളും വിമര്‍ശനത്തിന് പാത്രമായെങ്കിലും പിന്നീട് ഫ്രാൻസിന്റെ ആഗോള സാംസ്കാരിക ചിഹ്നമായി മാറി. ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന നിര്‍മ്മിതികളിലൊന്നാണിത് . ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകമാണ് ഈഫൽ ടവർ; 2015 ൽ 6.91 ദശലക്ഷം ആളുകൾ ഇതില്‍ കയറി.


324 മീറ്റർ (1,063 അടി) ഉയരമുള്ള ഈ ഗോപുരത്തിന് 81 നില കെട്ടിടത്തിന്റെ അതേ ഉയരമുണ്ട്. പാരീസിലെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയുമാണ് ഇത്. അതിന്റെ അടിഭാഗം ചതുരമാണ്, ഓരോ വശത്തും 125 മീറ്റർ (410 അടി) നീളമുണ്ട്. നിർമ്മാണ വേളയിൽ, ഈഫൽ ടവർ വാഷിംഗ്ടൺ സ്മാരകത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി മാറി, ന്യൂയോർക്ക് നഗരത്തിലെ ക്രിസ്ലർ കെട്ടിടം 1930 ൽ പൂർത്തിയാകുന്നതുവരെ 41 വർഷക്കാലം ഈ പദവി വഹിച്ചിരുന്നത് ഈഫല്‍ ടവറായിരുന്നു. ഇത് ആദ്യമായി നിര്‍മ്മിച്ചപ്പോള്‍ 300 മീറ്റർ ഉയരമായിരുന്നു. 1957 ൽ ഗോപുരത്തിന്റെ മുകളിൽ ഒരു പ്രക്ഷേപണ ഏരിയൽ ചേർത്തതിനാൽ, ഇപ്പോൾ ക്രിസ്ലർ കെട്ടിടത്തേക്കാൾ 5.2 മീറ്റർ (17 അടി) ഉയരമുണ്ട്. മില്ലാവു വയഡാക്റ്റിന് ശേഷം ഫ്രാൻസിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ സ്വതന്ത്ര ഘടനയാണ് ഈഫൽ ടവർ.


സന്ദർശകർക്കായി ടവറിന് മൂന്ന് ലെവലുകൾ ഉണ്ട്, ഒന്നും രണ്ടും ലെവലിൽ റെസ്റ്റോറന്റുകൾ ഉണ്ട്. മുകളിലെ നിലയുടെ മുകളിലെ പ്ലാറ്റ്ഫോം തറയില്‍ നിന്നും 276 മീ (906 അടി) ഉയരെ ആണ് - യൂറോപ്യൻ യൂണിയനിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്ന ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക് ആണിത്. പടികൾ കയറുന്നതിനോ ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിലേക്ക് എത്തുന്നതിനോ ടിക്കറ്റുകൾ വാങ്ങാം. തറനിരപ്പിൽ നിന്ന് ആദ്യ നിലയിലേക്കുള്ള കയറ്റം 300 പടികളില്‍ കൂടുതലാണ്. മുകളിലത്തെ നിലയിലേക്ക് ഒരു ഗോവണി ഉണ്ടെങ്കിലും, ഇത് സാധാരണയായി ലിഫ്റ്റ് വഴി മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ.


ഈഫൽ ടവറിന്റെ രൂപകൽപ്പനയ്ക്ക് കാരണം കോംപാഗ്നി ഡെസ് എറ്റാബ്ലിസ്മെൻറ് ഈഫലിനായി ജോലി ചെയ്ത രണ്ട് മുതിർന്ന എഞ്ചിനീയർമാരായ മൗറീസ് കൊച്ച്ലിൻ, എമൈൽ നൗഗിയർ എന്നിവരാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനുള്ള ലോക മേളയായ 1889 ലെ എക്‌സ്‌പോസിഷൻ യൂണിവേഴ്‌സെല്ലിന് അനുയോജ്യമായ ഒരു കേന്ദ്രഭാഗത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷമാണ് ഇത് വിഭാവനം ചെയ്തത്. 1853 ൽ ന്യൂയോർക്ക് സിറ്റിയിൽ നിർമ്മിച്ച ലാറ്റിംഗ് ഒബ്സർവേറ്ററിയാണ് ഈ ടവറിന് പ്രചോദനമായതെന്ന് ഈഫൽ പരസ്യമായി സമ്മതിച്ചു. 1884 മെയ് മാസത്തിൽ, വീട്ടിൽ ജോലിചെയ്യുമ്പോൾ, കൊച്ച്ലിൻ അവരുടെ ആശയത്തിന്റെ ഒരു രേഖാചിത്രം തയ്യാറാക്കി, "ഒരു വലിയ പൈലോൺ" എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു, അതിൽ നാല് ലാറ്റിസ് ഗർഡറുകൾ അടിവശം നിൽക്കുകയും മുകളിൽ ഒരുമിച്ച് വരികയും ചെയ്യുന്നു, കൃത്യമായ ഇടവേളകളിൽ മെറ്റൽ ട്രസ്സുകൾ ചേർന്നു". തുടക്കത്തിൽ ഈഫൽ വലിയ ഉത്സാഹം കാണിച്ചില്ല, പക്ഷേ അദ്ദേഹം കൂടുതൽ പഠനത്തിന് അംഗീകാരം നൽകി, തുടർന്ന് രണ്ട് എഞ്ചിനീയർമാരും കമ്പനിയുടെ വാസ്തുവിദ്യാ വിഭാഗം മേധാവി സ്റ്റീഫൻ സാവെസ്ട്രെയോട് ഡിസൈനിന് സംഭാവന നൽകാൻ ആവശ്യപ്പെട്ടു. ഗോപുരത്തിന്റെ അടിത്തട്ടിൽ അലങ്കാര കമാനങ്ങളും ഒന്നാം നിലയിലേക്ക് ഒരു ഗ്ലാസ് പവലിയനും മറ്റ് അലങ്കാരങ്ങളും സാവെസ്ട്രെ ചേർത്തു.


ആദ്യത്തെ ലിഫ്റ്റില്‍ കയറി ഞങ്ങള്‍ ടവറിന്‍റെ സെക്കന്‍റ്  ലെവലിലെത്തി. അവിടെ നിന്നും കുറെ ചിത്രങ്ങള്‍ എടുത്ത ശേഷം അടുത്ത ലിഫ്റ്റില്‍ കയറി ഞങ്ങള്‍ ഏറ്റവും മുകളിലേക്ക് നീങ്ങി. ഈ യാത്ര ഒരു പ്രത്യേക അനുഭവമാണ്. ഇവിടെ നിന്നുള്ള പാരീസ് നഗരത്തിന്‍റെ ദൃശ്യങ്ങല്‍ വളരെ മനോഹരമാണ്. താഴെ സീന്‍ നദിയിലൂടെ ബോട്ടുകള്‍ പോകുന്നു. വാഹനങ്ങള്‍ റോഡിലൂടെ പോകുന്ന കാഴ്ചയും മനോഹരമാണ്. 360 ഡിഗ്രിയില്‍ പാരീസ് മുഴുവന്‍ കാണാനാകും ഈഫല്‍ ടവറില്‍ നിന്നും. ഒരേ നിറത്തിലുള്ള കെട്ടിടങ്ങള്‍ അടങ്ങിയ പാരീസ് വളരെ സുന്ദരിയാണ്.



നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. മഴ നനഞ്ഞതുകാരണം നല്ലതുപോലെ തണുക്കുന്നുണ്ട്. എല്ലാവരും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്‍റെ തിരക്കിലാണ്.. തിരുവല്ലക്കാരന്‍ മാത്യു അച്ചായന്‍ ഓടി നടന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞാനും ഒട്ടും കുറച്ചില്ല, എന്‍റെ ഗോപ്രോയും മൊബൈലും ഉപയോഗിച്ച് ഞാനും മാക്സിമം കവര്‍ ചെയ്തു. ഞങ്ങളുടെ കൂടെയുള്ള യുവദമ്പതികളായ ആദര്‍ശും നീനയും കയ്യില്‍ രണ്ട് ഷാംപെയ്ന്‍ ഗ്ലാസ്സുകളുമായി വന്നു. രണ്ട് പേരും ഇന്‍ഡ്യന്‍ റെയില്‍വേ ജീവനക്കാരാണ്. അവരുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തു കൊടുത്തു. അതിലൊരു ഗ്ലാസ്സ് വാങ്ങി ഞാനും ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു. ഈ മൂന്നാം നിലയില്‍ ഒരു ഷാംപെയ്ന്‍ കട ഉണ്ട്. അത് വാങ്ങി എല്ലാവരും ഇവിടെ ഫോട്ടോ എടുക്കാറുണ്ട്. 12.30 ന് താഴെ എത്തണമെന്ന് റിഥിന്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ 12.15 ന് താഴേക്കിറങ്ങി. ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി...


താഴെ എത്തിയപ്പോള്‍ ഈഫല്‍ ടവറിന്‍റെ മാതൃകയും കീചെയിനും മറ്റും വില്‍ക്കുന്നവര്‍ ഞങ്ങളെ പൊതിഞ്ഞു. കൂടുതലും അനധികൃത കുടിയേറ്റക്കാരായ കറുത്ത വംശജരാണ്. കുറെ വിലപേശി അവരോട് ചില സാധനങ്ങള്‍ വാങ്ങി. വില പേശലിനെയോര്‍ത്ത് ഞാന്‍ പിന്നീട് പശ്ചാത്തപിച്ചു. അവര്‍ അതിജീവനത്തിനുവേണ്ടിയുള്ള ഓട്ടമാണ്. സ്വന്തമായി വീടോ ജോലിയോ ഒന്നുമില്ലാത്തവരാണ്. പോലീസിനെ കണ്ടാല്‍ ഓടിയൊളിക്കേണ്ടവര്‍. ഇന്ത്യയിലെ പുതിയ പൗരത്വ നിയമമൊക്കെ നമ്മള്‍ ചിന്തിക്കേണ്ടതാണ്.


തുടര്‍ന്ന് ഭക്ഷണത്തിനായി ഒരു ഇന്ഡ്യന്‍ റെസ്റ്റോറന്‍റിലേക്ക് നീങ്ങി. രുചികരമായ ഭക്ഷണം. അവിടെ വച്ച് ഞങ്ങളുടെ ലോക്കല്‍ ഗൈഡായ പട്രീഷ്യ ഞങ്ങളോടൊപ്പം ചേര്‍ന്നു. സുന്ദരിയും മിടുക്കിയുമായ ഒരു ഗൈഡ്. ഭക്ഷണശേഷം അവരോടൊപ്പം ഞങ്ങള്‍ സിറ്റി ടൂറിനായി നീങ്ങി.


ഞായറാഴ്ച ആയതിനാല്‍ കടകള്‍ മിക്കതും തുറന്നിട്ടില്ല. പക്ഷേ റോഡില്‍ തിരക്കിന് കുറവില്ല. ഓരോ കെട്ടിടത്തെപ്പറ്റിയുമുള്ള വിശദ വിവരങ്ങള്‍ പട്രീഷ്യ വിവരിച്ചു കൊണ്ടിരുന്നു. കൂടാതെ ചരിത്രങ്ങളും. കോണ്‍കോര്‍ സ്ക്വയറിലെത്തി ഞങ്ങള്‍ പുറത്തിറങ്ങി ചിത്രങ്ങള്‍ എടുത്തു. തുടര്‍ന്ന് സീന്‍ നദിക്കരയിലൂടെ ഞങ്ങളുട ബസ് മുന്നോട്ട് നീങ്ങി. ഇരുവശത്തുമുള്ള മനോഹരമായ കാഴ്ചകള്‍ കണ്ടും ഗൈഡിന്‍റെ വിവരണങ്ങള്‍ ശ്രദ്ധിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.


ഞങ്ങള്‍ നെപ്പോളിയന്‍റെ ശവകുടീരമായ ഇന്‍വാലിഡ്സിന് മുന്നില്‍ എത്തി. ഇതൊരു പള്ളി ആയിരുന്നു. അവിടെയാണ് നെപ്പോളിയനെ അടക്കിയിരിക്കുന്നത്. തുടര്‍ന്ന് ഓപ്പറ ഹൗസിന്‍റെ മുന്നിലെത്തി. അതിന്‍റെ ചരിത്രമൊക്കെ പട്രീഷ്യ വിവരിച്ചു തന്നു.  കുറച്ചുനാള്‍ മുമ്പ് തീപിടുത്തമുണ്ടായ നോത്ര് ദാം കത്തീഡ്രലിന്‍റെ മുന്‍പില്‍ കൂടി കടന്നുപോയി. ഇപ്പോള്‍ അകത്തേയ്ക്ക് അവിടെ പ്രവേശനമില്ല. പണികള്‍ നടന്നുകൊണ്ടിരിക്കയാണ്. 4 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആർക്ക് ഡി ട്രയോമ്പിന്‍റെ മുന്പിലെത്തി.


ഫ്രഞ്ച് വിപ്ലവ, നെപ്പോളിയൻ യുദ്ധങ്ങളിൽ ഫ്രാൻസിനായി യുദ്ധം ചെയ്യുകയും മരിക്കുകയും ചെയ്തവരോടുള്ള ബഹുമാനാര്‍ത്ഥമാണ് ആർക്ക് ഡി ട്രയോമ്പ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഫ്രഞ്ച് വിജയങ്ങളുടെയും ജനറലുകളുടെയും പേരുകൾ അതിന്റെ ആന്തരികവും ബാഹ്യവുമായ പ്രതലങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നുള്ള അജ്ഞാത സൈനികരുടെ ശവകുടീരം അതിന്റെ നിലവറയുടെ ചുവട്ടിലുണ്ട്. എന്നും വൈകിട്ട് പട്ടാളക്കാരുടെ ഒരു ചെറിയ പരേഡ് ഇവിടെ നടക്കാറുണ്ട്.

അവിടെ അടുത്തുള്ള കടകളില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങിയശേഷം 5. 30 ന് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഇന്ന് പാരിസിനോട് വിട പറയുകയാണ്. 8 ദിവസത്തെ മനോഹരമായ യൂറോപ്യന്‍ ട്രിപ്പിന്‍റെ പര്യവസാനം.......

Tuesday, January 21, 2020

യൂറോപ്പ് ഡയറി - 8 (പാരിസ്)

പാരീസ് - ഫാഷന്‍റെയും സുഗന്ധത്തിന്‍റെയും വിപ്ളവത്തിന്‍റെയും നാട്ടില്‍


രാവിലെ ഭക്ഷണശേഷം ഞങ്ങള്‍ പാരീസിലേക്ക് യാത്ര തിരിച്ചു. ഇരുവശവും കൃഷിയി‍ടങ്ങളും ഇടതൂര്‍ന്ന വൃക്ഷങ്ങളും.  ഒരു മഴക്കോളുണ്ട്. അന്തരീക്ഷം മൂടിനിനിലിരുവശവും ഫൈബര്‍ കൊണ്ടും ഗ്ലാസ്സ് ഷീറ്റുകൊണ്ടും മറച്ചിരിക്കുകയാണ്. ഇന്നത്തെ പുറത്തെ ചൂട് 10 ഡിഗ്രിയാണ്. നല്ല തണുപ്പുണ്ട്. ഇടയ്ക്കിടെ കുറെ വീടുകള്‍ അടങ്ങിയ ഗ്രാമങ്ങള്‍ കാണാം. അവിടെ ഒന്നിറങ്ങി അതൊക്കെ കാണണമെന്നുണ്ട്.പക്ഷേ നിവൃത്തിയില്ല. ഇടയ്ക്ക് ബസ് നിര്‍ത്താന്‍ പറ്റില്ല. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന റോഡ്. നല്ല സ്പീഡില്‍ ആണ് ഞങ്ങളുടെ ബസ് പായുന്നത്. ബല്‍ജിയത്തില്‍ നിന്ന് ഞങ്ങള്‍ ഫ്രാന്‍ന്‍സിലേക്ക് പ്രവേശിച്ചു.  റോഡിനിരുവശവും ചിലയി‍ടങ്ങളില്‍ വലിയ കാറ്റാടികളുണ്ട്.


ഉച്ചയ്ക്ക് 2 മണിക്ക് പാരീസിലെത്തി. ഫാഷന്‍ ലോകം, വിളക്കുകളുടെ നഗരം, ഫ്രഞ്ച് വിപ്ലവത്തിന്‍റെ നാട്. ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നത് പ്രശസ്തമായ ലോക്കല്‍ റെസ്റ്റോറന്‍റില്‍  ആയിരുന്നു. ഭക്ഷണം ലഭിക്കാന്‍ ക്യൂ നില്‍ക്കേണ്ടി വന്നു. അത്രയ്ക്കും തിരക്കാണ്.സാലഡും ബ്ര‍ഡും ചിക്കനും ചോറും പിന്നെ പേരറിയാത്ത ഒത്തിരി വിഭവങ്ങളും. വയറു നിറയെ ആഹാരം കഴിച്ചു.


തൂടര്‍ന്ന് ഞങ്ങള്‍ പെര്‍ഫ്യൂം മ്യുസിയത്തിലേക്ക് പോയി.   1860 ൽ നിർമ്മിച്ച നെപ്പോളിയൻ-III ‍ടൗണ്‍ ഹൗസിനുള്ളിലാണ് 1983 ൽ മ്യൂസിയം സ്ഥാപിച്ചത്. പുരാതന പെർഫ്യൂം കുപ്പികൾ, പാത്രങ്ങൾ, ടോയ്‌ലറ്ററി സെറ്റുകൾ, പെർഫ്യൂം എക്‌സ്‌ട്രാക്റ്റുകളുടെ നീരാവി വാറ്റിയെടുക്കുന്നതിനുള്ള സ്റ്റില്ലുകൾ എന്നിവയുൾപ്പെടെയുള്ള പീരിയഡ് ഫർണിച്ചറുകളും പെർഫ്യൂം എക്‌സിബിറ്റുകളും ഇതിന്റെ മുറികളിൽ കാണാം. ഇന്നത്തെ സുഗന്ധദ്രവ്യങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് പ്രദർശിപ്പിക്കുകയും പെർഫ്യൂം നിർമ്മാണത്തിന്റെയും പാക്കേജിംഗിന്റെയും ചരിത്രം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. പലതരം പെര്‍ഫ്യൂം കുപ്പികളും മറ്റും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ആള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന്‍റെ എല്ലാ വശങ്ങളും ചരിത്രവും വിശദമായി പറഞ്ഞു തന്നു. പക്ഷേ വില കേട്ടപ്പോള്‍ പലര്‍ക്കും വാങ്ങാന്‍ തോന്നിയില്ല.


 തുടര്‍ന്ന് ഞങ്ങള്‍ പ്രശസ്തമായ സീന്‍ നദിയിലൂടെയുളള ക്രൂയിസ് സവാരിക്കാണ് പോയത്. പാരീസിന്‍റെ ഹൃദയഭാഗത്ത് കൂടിയാണ് ഈ നദി ഒഴുകുന്നത്. നിരവധി പാലങ്ങളാണ് സീന്‍  നദിക്ക് കുറുകെയുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരെണ്ണം ബര്‍ണാര്‍ഡ് ബ്രി‍ഡ്ജ് ആണ്.  എല്ലാ പാലങ്ങള്‍ക്കും നിരവധി ആര്‍ച്ചുകള്‍ ഉള്ളപ്പോള്‍ ഈ പാലത്തിന് ഒരു ആര്‍ച്ച് മാത്രമേ ഉള്ളൂ. നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്. അപ്പര്‍ ഡെക്കിലും ലോവര്‍ ഡെക്കിലുമായി നടന്ന് ഞാന്‍ കാഴ്ചകള്‍ കണ്ടു. ഇരുവശവും മനോഹരമായ നിരവധി കെട്ടിടങ്ങള്‍ ഓരോന്നിനും ചരിത്രപ്രാധാന്യമുണ്ട്. അതോടൊപ്പം പ്രശസ്തമായ നോത്രദാം കത്തീഡ്രലും.. യാത്ര അവസാനിച്ചത് ഈഫല്‍ ഗോപുരത്തിന്‍റെ കാഴ്ചയിലാണ്. വിസ്മയകരമായ എഞ്ചിനീയറിംഗ്. എന്‍റെ ക്യാമറകള്‍ ഫോട്ടോകള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഞാന്‍ മാത്രമല്ല, യാത്രയിലുള്ള എല്ലാവരും. ഇതിനിടയില്‍ ഒരു ഫ്രഞ്ച് കുടുംബത്തെ പരിചയപ്പെട്ടു. ലൂയി. ഗബ്രിയേല എന്ന അവരുടെ രണ്ടു മക്കളുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു. ബാക്കിയുള്ളവരും പേരുകള്‍ പറഞ്ഞെങ്കിലും അവരുടെ സംസാര ശൈലി കാരണം പേരുകള്‍ ഓര്‍മ്മയില്‍ നിന്നില്ല.


രണ്ട് മണിക്കൂറിലധികമുള്ള ക്രൂയിസ് യാത്രയ്ക്കു ശേഷം ഞങ്ങള്‍ അത്താഴം കഴിക്കാനായി ഒരു ഇന്‍‍ഡ്യന്‍ റസ്റ്റോറന്‍റിലേക്ക് പോയി.നല്ല രുചിയുള്ള ഭക്ഷണം. സപ്ളയറന്‍മാര്‍ തന്തൂരി റൊട്ടിയോക്കെ ആവശ്യം പോലെ കൊണ്ടു തരുന്നുണ്ട്. പക്ഷേ കടയുടമയായ സ്ത്രീയുടെ മുഖത്ത് യാതൊരു സൗമ്യ ഭാവവുമില്ല. അവര്‍ എല്ലാവരെയും ക്രുദ്ധിച്ചു നോക്കി റിസപ്ഷനില്‍ നില്‍ക്കുന്നു. ഇതിനിടയില്‍ ഞങ്ങളുടെ കൊച്ചുയാത്രികന്‍ മുഹമ്മദിന്‍റെ കൈ തട്ടി ഒരു ഗ്ലാസ്സ് നിലത്ത് വീണുടഞ്ഞു. അതിന് 5 യൂറോ അവര്‍ ഈടാക്കി.  ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ സപ്ളയറില്‍ ഒരാളെ വിളിച്ചു പറഞ്ഞു.


ഭക്ഷണം ഒക്കെ നന്നായിരുന്നു. പക്ഷെ നിങ്ങളുടെ മാ‍ഡത്തിന്‍റെ മുഖത്ത് അല്പം ചിരിയും സന്തോഷവും  വരുത്താന്‍ പറയണം.

അത് കേട്ട് അയാള്‍ ചിരിച്ചുകൊണ്ട് പോയി.

പാക്കേജിലുള്ള ഇന്നത്തെ പ്രോഗ്രാം അവസാനിച്ചു. അപ്പോള്‍ ടൂര്‍ ഗൈഡായ റിഥിന്‍ പറഞ്ഞ ഒരു കാര്യത്തിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നൈറ്റ് സിറ്റി ടൂര്‍. രാത്രിയിലെ പാരീസിന്‍റെ മനോഹാരിത കാണുകയാണ് ലക്ഷ്യം. അതിന് എക്സ്ട്രാ 650 യൂറോ കൊടുക്കേണ്ടി വന്നു. വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്ന പാരീസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ട് ഞങ്ങള്‍ നീങ്ങി. ഓപ്പറ ഹൗസിന്‍റെയരികെ വാഹനം നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി.


1861 മുതൽ 1875 വരെ പാരീസ് ഓപ്പറയ്ക്കായി നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ നിർദേശപ്രകാരം ഇത് നിർമ്മിക്കപ്പെട്ടു. തുടക്കത്തിൽ  ഇത് പുതിയ പാരീസ് ഓപ്പറ എന്ന് വിളിക്കപ്പെട്ടു, 1989 വരെ പാരീസ് ഒപെറയുടെയും അതുമായി ബന്ധപ്പെട്ട പാരീസ് ഓപ്പറ ബാലെയുടെയും പ്രാഥമിക തീയറ്ററായിരുന്നു ഇത്, പ്ലേസ് ഡി ലാ ബാസ്റ്റിലിൽ ഒരു പുതിയ ഓപ്പറ ഹൗസ്, ഒപെറാ ബാസ്റ്റില്ലെ തുറന്നു. കമ്പനി ഇപ്പോൾ പ്രധാനമായും ബാലെക്കായി പാലസ് ഗാർണിയർ ഉപയോഗിക്കുന്നു. 1923 മുതൽ ഫ്രാൻസിന്റെ സ്മാരക ചരിത്രമാണ് ഈ തിയേറ്റർ.

"ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പറ ഹൗസ്, പാരീസിന്റെ പ്രതീകമായ നോട്രെ ഡാം കത്തീഡ്രൽ, ലൂവ്രെ, അല്ലെങ്കിൽ സാക്രെ കോയർ ബസിലിക്ക" എന്നാണ് പാലസ് ഗാർനിയർ എന്ന് വിളിക്കപ്പെടുന്നത്.  രണ്ടാമത്തെ സാമ്രാജ്യകാലത്ത് പാരീസിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ ഏറ്റവും ചെലവേറിയതും  "ഒന്നാം റാങ്കിലെ ഒരു മാസ്റ്റർപീസ്" എന്നതും ഇതിനെ വിശേഷിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ഘടകം. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബ്യൂസിയർ ഒരിക്കൽ ഇതിനെ "ഒരു നുണ കല" എന്ന് വിശേഷിപ്പിക്കുകയും "ഗാർണിയർ പ്രസ്ഥാനം ശവക്കുഴിയുടെ അലങ്കാരമാണെന്ന്" വാദിക്കുകയും ചെയ്തു.



തൂടര്‍ന്ന് ഞങ്ങള്‍ ഈഫല്‍ ടവറിന്‍റെ രാത്രി കാഴ്ച കാണാനായി പോയി. ലൈറ്റുകളാല്‍ പ്രകാശമാനമായ ഈഫല്‍ ഗോപുരത്തിന്‍റെ രാത്രികാഴ്ച മനോഹരമാണ്. കൂടാതെ രാത്രി 10 മണിക്ക് ലൈറ്റ് ഗ്ലിറ്ററിംഗ് ഉണ്ട്. അനേകം ആളുകള്‍ ഈഫല്‍ ടവറിനെ‍റെ മാതൃകയും മറ്റും വില്‍ക്കാനായി കറങ്ങി നടക്കുന്നു. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്. ഇവരോട് അധികം അടുപ്പം കാണിക്കരുത് എന്ന് ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു.10 മണി ആയപ്പോള്‍ അനേകായിരം പൂത്തിരികള്‍  പൊട്ടിച്ചിതറുന്നതുപോലെ ലൈറ്റുകള്‍ ടവറില്‍ മിന്നി. നയനാനന്ദകരമായ കാഴ്ച. ഒടുവില്‍ 6 യൂറോക്ക് സാമാന്യം വലിപ്പമുള്ള ഒരു ഈഫല്‍ ടവര്‍ മാതൃക വാങ്ങി. തൂടര്‍ന്ന് ഇന്നത്തെ താമസ സ്ഥലമായ കോണ്‍കോര്‍ഡ് ഹോട്ടിലേക്ക് ഞങ്ങള്‍ നീങ്ങി.

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...