Monday, July 25, 2011

വില...?


വെയിലിന്റെ ശക്തി കുറഞ്ഞ സായാഹ്നം. പതിവുപോലെ മിസ്സിസ് മേനോന്‍ കടല്‍ത്തീരത്ത്‌ നടക്കാനിറങ്ങി. വീട്ടില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചിലേക്ക്. ഉച്ചമയക്കത്തിന് ശേഷം ഉണര്‍ന്നു വീട്ടുജോലികള്‍ ഒക്കെ ഒതുക്കി ബാക്കി പണികള്‍ ജോലിക്കാരിയെ ഏല്‍പ്പിച്ചു എന്നും അര മണിക്കൂര്‍ ബീച്ചില്‍ കൂടി നടത്തം പതിവാണ് മിസ്സിസ് മേനോന്. പല വിധ ആള്‍ക്കാര്‍. ഒറ്റക്കായും കൂട്ടമായും കടലിന്റെ ഭംഗി ആസ്വദിക്കുന്നു. പലവിധ കച്ചവടക്കാര്‍. എല്ലാം പതിവ് കാഴ്ചകള്‍ തന്നെ. അപ്പോഴാണ് പതിവില്ലാത്ത ഒരു കച്ചവടക്കാരനെ മിസ്സിസ് മേനോന്‍ കണ്ടത്. പന്ത്രണ്ടു വയസോളം വരുന്ന ഒരു കുട്ടി. അവന്‍ കുറെ ചൂലുമായി വില്പനയ്ക്കിരിക്കുന്നു. പാറിപ്പറന്ന മുടി. പത്തു പതിനഞ്ചു ചൂലുകള്‍ കാണും. വലിയ വില്പന ഒന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. വില കുറച്ചു കിട്ടിയാല്‍ ഒരെണ്ണം വാങ്ങാം എന്ന് കരുതി മിസ്സിസ് മേനോന്‍ അവന്റെ അരികിലേക്ക് ചെന്നു. രാവിലെയും ഭര്‍ത്താവിനോട് പറഞ്ഞതാണ്‌ വ്യ്കിട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ചൂല്‍ വാങ്ങി കൊണ്ട് വരണം എന്ന്.
"എന്താ ചൂലിന്റെ വില?" മിസ്സിസ് മേനോന്‍ ചോദിച്ചു
"പത്തു രൂപയെ ഉള്ളൂ അമ്മാ, രണ്ടെണ്ണം എടുക്കട്ടെ?" പ്രതീക്ഷയോടെ പയ്യന്‍ ചോദിച്ചു.
"ങേ, പത്തു രൂപയോ? ഇത് വെറും സാധാരണ പുല്ചൂലല്ലേ? അഞ്ചു രൂപ തരാം."
"അഞ്ചു രൂപയ്ക്ക് തന്നാല്‍ നഷ്ടമാണ് അമ്മാ, പത്തു രൂപ വേണം" പയ്യന്റെ ദൈന്യത നിറഞ്ഞ ഉത്തരം..
"വേണ്ട അഞ്ചു രൂപയ്കാണെങ്കില്‍ മതി" അത് പറഞ്ഞു മിസ്സിസ് മേനോന്‍ മുന്‍പോട്ടു നടന്നു. അഞ്ചു രൂപയ്ക്ക് കൊടുക്കാന്‍ പറ്റാത്തത് കൊണ്ടായിരിക്കണം അവന്‍ പിന്നീട് നിര്‍ബന്ധിച്ചില്ല. അടുത്ത ആളിനായി അവന്‍ കാത്തു.
അപ്പോളാണ് ഒരാള്‍ വന്നു അവനോടു ചൂല്‍ മുഴുവനായും വാങ്ങികൊണ്ട് പോകുന്നത് മിസ്സിസ് മേനോന്‍ കണ്ടത്. ഏഴു രൂപ വച്ച് ആ ചൂല്‍ മുഴുവനും അവന്‍ അയാള്‍ക്ക് വിറ്റു. അപ്പോള്‍ ചെറിയ ഒരു നഷ്ടബോധം മിസ്സിസ് മേനോന് തോന്നി. നല്ല ചൂല്‍ ആയിരുന്നു, പത്തു രൂപ കൊടുത്താലും സാരമില്ലായിരുന്നു. പക്ഷെ ഫുട് പത്തിലും വഴി വക്കിലുമുള്ള കച്ചവടക്കരോട് വില പേശാതെ വാങ്ങുന്നത് എങ്ങനെ എന്ന മലയാളിയുടെ ദുരഭിമാനം മിസ്സിസ് മേനോനെയും കീഴടക്കി.
"ആ സാരമില്ല നാളെയാനെന്കിലും വാങ്ങാം, അവന്‍ നാളെയും വരുമായിരിക്കും" അങ്ങനെ സ്വയം സമാധാനിച്ചു അവര്‍ വീട്ടിലേക്കു നടന്നു.
കുറച്ചു ഇരുട്ടിയാണ് ഭര്‍ത്താവു ജോലി കഴിഞ്ഞു വന്നത്. വീട്ടിലെകവശ്യമായ ചില സാധനങ്ങള്‍ അയാള്‍ വാങ്ങി കൊണ്ട് വന്നിരുന്നു. അതോടൊപ്പം ഒരു ചൂലും ഉണ്ടായിരുന്നു. മിസ്സിസ് മേനോന്‍ ചൂലിന്റെ പുറത്തിട്ടിരുന്ന ടാഗ് നോക്കി. പട്ടണത്തിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കെടിന്റെ പേരും അതിന്റെ താഴെ മുപ്പത്തിയഞ്ചു രൂപ വിലയും. അതിലേറെ അവര്‍ ഞെട്ടിയത് ആ ചൂല്‍ തുറന്നു കണ്ടപ്പോളയിരുന്നു. ബീച്ചില്‍ താന്‍ വില പേശി ഉപേക്ഷിക്കുകയും മറ്റൊരാള്‍ മൊത്തമായി വാങ്ങുകയും ചെയ്ത ആ പുല്ചൂല്‍ തന്നെയായിരുന്നു അത്.

1 comment:

  1. ഇത് ഞാൻ ഇതേപേരിൽ ഷോർട് ഫിലിം ആക്കിയിട്ടുണ്ട്.

    ReplyDelete

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...