Sunday, July 31, 2016

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5 രാവിലെ തെന്നെ എഴുന്നേറ്റു റെഡി ആയി. ഇൻഡിഗോയിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പുതിയ ഡ്രൈവർ ജാക്ക് ഒരു പജേറോയുമായി വന്നു. ജാക്ക് ഈ നാട്ടുകാരനാണ്. കോളേജ് തലം വരെ പഠിച്ച ആൾ ആണ്. അതുകൊണ്ടു കുറച്ചു ഇംഗ്ലീഷ് സംസാരിക്കും. പട്ടയയോട് യാത്ര പറഞ്ഞു ബാങ്കോക്കിലേക്കു. ഇന്നലെ കാണാൻ പോയ ഒരു സ്ഥലത്തെ പറ്റി എഴുതാൻ ഞാൻ മറന്നു. ജെംസ് ഗാലറി. കാണേണ്ടത് തന്നെയാണ്. അവിടെ എത്തിയപ്പോൾ ഞങ്ങൾക്കെല്ലാം ഓരോ വിസിറ്റർ ടാഗ് തന്നു. അത് ധരിച്ചുകൊണ്ട് അകത്തു കയറിയപ്പോൾ തന്നെ സൂട് ധരിച്ച ഒരാൾ ഞങ്ങളെ അസ്സിസ്റ് ചെയ്യാൻ വന്നു. പാകിസ്താനി ആണ് ആൾ. പക്ഷെ ഫിലിപ്പൈൻസ്കാരിയെ വിവാഹം കഴിച്ചു അവിടെയാണ് താമസിക്കുന്നത്. അയാൾ ഞങ്ങളെ ഓരോ സ്ഥലത്തും കൊണ്ടുപോയി എല്ലാം വിശദമായി പറഞ്ഞു തന്നു. വിവിധ താരം കല്ലുകൾ, രത്നങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ശില്പങ്ങൾ, എല്ലാം വളരെ മനോഹരമാണ്. എല്ലാം വിലയേറിയവ ആണ്. തുടർന്ന് ഞങ്ങൾ മുത്തുകളുടെ ശേഖരത്തിലെത്തി. വിവിധ താരം മുത്തുകൾ, പവിഴങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ആഭരണങ്ങൾ, എന്റെഎ കൂടെയുള്ളവർ ചില മാലകളും മറ്റും വാങ്ങി. ബുക്കിങ്ങിനു 100 ബാത് കൊടുത്താൽ മതി, സാധനം അവർ നമ്മുടെ ഹോട്ടലിൽ എത്തിച്ചു തരും. അപ്പോൾ പണം കൊടുത്താൽ മതി. വെട്ടിപ്പും തട്ടിപ്പുമില്ലാത്ത മാന്യമായ ബിസിനസ്. ആഭരങ്ങൾ ധരിക്കാത്തതുകൊണ്ടു ഞാൻ ഒന്നും വാങ്ങിയില്ല. ഞങ്ങളുടെ കാര് യാത്ര തുടരുകയാണ്. ജാക്ക് അത്യാവശ്യം കാര്യങ്ങൾ ഞങ്ങളോട് സംസാരിക്കുന്നുണ്ട്. കേരളത്തിലേതുപോലെയുള്ള, കൃഷിസ്ഥലങ്ങളും പാടങ്ങളുമൊക്കെ യാത്രയിലുടനീളം കാണാം. 110 കിലോമീറ്റര് സ്പീഡിൽ കാര് പായുന്നു. നല്ല റോഡ്. അപ്പോളാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ദുരവസ്ഥ ഓർത്തത്. 8 വരി പാതയാണ് റോഡ്. ഇന്നത്തെ ഞങ്ങളുടെ സന്ദർശന സ്ഥലം സഫാരി പാർക്ക് ആണ്. നേരത്തെ ചെന്നാലേ എല്ലാം കാണാൻ കഴിയൂ. ഞങ്ങൾ 4 പേര് മാത്രമാണ് ഈ കാറിൽ. മറ്റുള്ളവർ വേറൊരു വാഹനത്തിൽ ഞങ്ങളുടെ പുറകെ ഉണ്ട്. അതിലാണ് ഞങ്ങളുടെ പഞ്ചാബുകാരനായ ഗൈഡ് രാജേഷ്. 9 മണിയോടെ സഫാരി പാർക്കിനു മുൻപിലെത്തി. വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്തു ഞങ്ങൾ പുറത്തിറങ്ങി. വിവിധ രാജ്യക്കാരായ അനേകം പേര് പ്രവേശനത്തിനായി കാത്തു നിൽക്കുന്നു. അൽപ സമയത്തിനകം രാജേഷ് ഞങ്ങൾക്കുള്ള ടിക്കറ്റുമായി എത്തി. ആൾക്കൂട്ടത്തിലലിഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ഒരു വനത്തിനുള്ളിൽ പ്രവേശിച്ച പ്രതീതിയാണ്. എല്ലാം കാണണമെങ്കിൽ ഒരു ദിവസം കൊണ്ട് തീരില്ല. കുറച്ചു ഷോ ഉണ്ട് അത് കാണണം എന്നാണ് രാജേഷ് പറഞ്ഞത്. മുതലകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കടന്നു ഞങ്ങൾ മുൻപോട്ടു നീങ്ങി. ആദ്യം കാണേണ്ടത് ഒറാങ്-ഉട്ടാങ് ഷോ ആണ്. തിരക്കിനിടയിൽ കയറി കുറച്ചു മുൻപിലായി ഒരു സീറ്റ് ഒപ്പിച്ചു. ഷോ തുടങ്ങി. കുറെ ഒറാങ്-ഉടങ്ങുകളുടെ വിവിധ പരിപാടികൾ, പരിശീലകൻ പറയുന്നതിനും ചെയ്യുന്നതിനും അനുസരിച്ചു എല്ലാം ചെയ്യുന്നു, ഇടയ്ക്കു കാണികളെ ചിരിപ്പിക്കാനുള്ള തമാശയും ഉണ്ട്. 2 പേരുടെ ബോക്സിങ് ആയിരുന്നു ഷോയിൽ പ്രധാനം. കാണികളായി കുറെ ഒറാങ്-ഉട്ടാങ് ഇരിക്കുകയും തോൽക്കുന്ന ആളിനെ നേരെ കുപ്പികൾ അവ വലിച്ചെറിയുന്നതുമൊക്കെ വളരെ രസമുള്ള കാഴ്ചകളായിരുന്നു. അടുത്ത് സീൽ ഷോ ആണ്. അതിനായി നടക്കുമ്പോൾ വിവിധ തരത്തിലുള്ള, ചെമ്പംൻസിഎ, കുരങ്ങു, മലമ്പാമ്പ്, ഫ്ലാമിങ്ങോ പക്ഷികൾ, അങ്ങനെ പലതിനെയും കാണാം. എല്ലാത്തിനെയും വിശാലമായ സ്ഥലത്താണ് പാർപ്പിച്ചിരിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥക്കൊത്താണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്. സീൽ ഷോക്കും ധാരാളം ആളുകൾ ഉണ്ടായിരുന്നു. വിശ്വസിക്കാൻ പ്രയാസമുള്ള രീതിയിലാണ് സീലുകളെ പരിശീലിപ്പിച്ചിരിക്കുന്നതു. മൂക്കിൽ ബോൾ ബാലൻസ് ചെയ്യുക, റിങ് കറക്കുക എല്ലാം കാണുമ്പോൾ അവിശ്വസനീയമായി തോന്നും. അവസാനം ഫോട്ടോ എടുക്കാൻ താല്പര്യമുള്ളവർക്ക് ഫോട്ടോ എടുക്കാം. ബാത് കൊടുക്കണം എന്ന് മാത്രം. സീൽ നമ്മുടെ കവിളിൽ ഉമ്മവച്ചുകൊണ്ടു നിൽക്കും. അടുത്ത ഷോ സ്റ്റണ്ട് ഷോ ആണ്. അമേസിങ് എന്ന് വേണം ഇതിനെ പറയാൻ. ഒരു ഇംഗ്ലീഷ് കൗബോയ് സിനിമ നേരിട്ട് കാണുന്ന പ്രതീതി. കുതിരയോട്ടം, വെടിവെപ്പ്, ബോംബിങ്, ജമ്പിങ്, റോപ്പ്‌വേ കിണറിൽ വീഴൽ എല്ലാം തൊട്ടുമുന്നിൽ, സമയം പോകുന്നതേ അറിയില്ല. അതിനെ ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാനായി പോയി. വിശാലമായ ഹാൾ. ഇന്ത്യൻ ഫുഡ് പ്രത്യേകം ഒരുക്കിയിരിക്കുന്നു. ബുഫേ സിസ്റ്റം ആണ്. ചോറ്, പൂരി, ചിക്കെൻ, മീൻ, പരിപ്പ്, പപ്പടം, സാലഡ്, ഫ്രുഇറ്സ്, ഐസ് ക്രീം എല്ലാമടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണം. അത് കഴിഞ്ഞു പുറത്തു വിവിധയിനം തത്തകളെ കണ്ടു, ഒരു സ്ഥലത്തു തത്തകൾക്കു ഭക്ഷണം കൊടുക്കാനുള്ള അവസരം ഉണ്ട്. 50 ബാത്ത് കൊടുത്താൽ ചോളമണികൾ അടങ്ങിയ ഒരു പാക്കറ്റ് കിട്ടും. അത് കൊടുക്കുമ്പോൾ തത്തകൾ നമ്മുടെ കയ്യിൽ വന്നിരുന്നു അത് തിന്നും. പക്ഷെ മലയാളിയുടെ കൂർമ്മ ബുദ്ധിയും പിശുക്കും ഞാനും കാണിച്ചു. നിലത്തു നിന്ന് ചോളമണികൾ പെറുക്കി തത്തക്കു കൊടുത്തു. തടാകത്തിനു കുറുകെയുള്ള പാലത്തിൽ നിന്നും മറ്റും കുറെ ഫോട്ടോസ് എടുത്തു. അടുത്ത ഷോ കാണാനായി നീങ്ങി.. ഡോൾഫിൻ ഷോ. നല്ല തിരക്കായിരുന്നു. മുൻവറിയിൽ തന്നെ സീറ്റ് കണ്ടെത്തി ഞാൻ ഇരുന്നു. ചില സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള ഡോള്ഫിനുകളുടെ അതിശയ പ്രകടനം. എഴുന്നേറ്റുനിന്നു കയ്യടിച്ചു പോകും, സമയം പോകുന്നതറിഞ്ഞില്ല. അവിടെ നിന്നും പുറത്തിറങ്ങി. ഇനി യഥാർത്ഥ സഫാരി പാർക്കിലേക്ക്..... ഇനിയുള്ള യാത്ര കാറിലാണ്. പുറത്തിറങ്ങാൻ പറ്റില്ല. കാരണം മൃഗങ്ങളെയെല്ലാം തുറന്നു വിട്ടിരിക്കുന്ന സ്ഥലം ആണ്. കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറ്റില്ല. എല്ലാത്തിനെയും അടുത്ത് കാണാം. പതിയെ വാഹനങ്ങൾ വരിവരിയായി നീങ്ങി കൊണ്ടിരുന്നു. എല്ലാത്തരം മൃഗങ്ങളും ഉണ്ട്. ടിവിയിൽ മാത്രം കണ്ടിട്ടുള്ള വൈൽഡ് ബീസ്റ്റിനെ ആദ്യമായാണ് ഞാൻ കണ്ടത്. പെലിക്കൻ തുടങ്ങിയ പക്ഷികൾ ഒരു തടാകത്തോട് ചേർന്നുള്ള മരക്കൊമ്പിൽ കൂടു വച്ചിരിക്കുന്നു. വിവിധ താരം മാനുകൾ, കരടികളെ, കാട്ടുപോത്തും, തുടർന്ന് ഒരു ഇരുമ്പു ഗേറ്റ് തുറന്നു അകത്തേക്ക് വാഹനം പ്രവേശിച്ചു. റോഡിന്റെ സൈഡിൽ ഗാംഭീര്യത്തോടെ കടുവകൾ നിൽക്കുന്നു. ഓരോ കോർനേരിലും ഗാർഡുകൾ വാഹനത്തിൽ ഇരിപ്പുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചാൽ സഹായിക്കാനും, വാഹനത്തിന്റെ ഗ്ലാസ് തുറന്നു ആണോ യാത്ര ചെയ്യുന്നതെന്ന് ശ്രദ്ധിക്കാനുമാണ്. ഒരു മണിക്കൂറിലധികം നേരം ഈ യാത്ര തുടർന്ന് ഞങ്ങൾ പുറത്തെത്തി. മറക്കാനാവാത്ത കാഴ്ചകൾ... ഇനി ഹോട്ടലിലേക്ക്... തിരക്കേറിയ സൺ‌ഡേ മാര്കെറ്റിനടുത്തായിരുന്നു ഞങ്ങളുടെ ഹോട്ടൽ. നല്ല ഹോട്ടൽ. ഉടമ ഒരു പഞ്ചാബിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. 12 നിലയിലധികമുള്ള ഹോട്ടൽ. കുളിയും അല്പം വിശ്രമവും കഴിഞ്ഞു ഞങ്ങൾ നഗരത്തിന്റെ രാത്രി കാഴ്ചകളിലേക്കിറങ്ങി.... റോഡിൽ കൂടി കുറെ നടന്നു. പ്രശസ്തമായ ഒരു മാളിൽ കയറി കുറെ കറങ്ങി. 10 മണിക്ക് മാൾ അടക്കും. അപ്പോഴേക്കും പുറത്തിറങ്ങി. മെട്രോ ട്രെയിനുകൾ മുകളിലൂടെ പായുന്നു. ക്ഷീണിച്ചു തുടങ്ങി... ഒന്ന് കിടക്കണം... ഭക്ഷണം ബുക്ക് ച്യ്തിരുന്നത് ഒരു പഞ്ചാബി റെസ്റ്റാറ്റാന്റിൽ ആയിരുന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു റൂമിലെത്തി. കുറച്ചു ഫോട്ടോസ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു... പിന്നെ ഉറക്കത്തിലേക്കു വീണു....

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...